മൂന്നാർ: ഇടമലക്കുടിയിൽ യാത്രാദുരിതം അവസാനിക്കുന്നില്ല. അവശയായ രോഗിയെ ഊര് നിവാസികൾ ചുമന്ന് ആശുപത്രിയിൽ എത്തിച്ചു. കടുത്ത പനിയെ തുടർന്ന് അവശയായ വാഴയൻപാറക്കുടിയിലെ മുപ്പത്താറുകാരി രാസാത്തിയെയാണ് കുടിനിവാസികൾ ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞദിവസം രാവിലെ ഒന്പതോടെ കുടിവാസികൾ കാട്ടിലെ ഒറ്റയടിപ്പാതയിലൂടെ മഞ്ചൽ കെട്ടി തലച്ചുമടായാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. ദുർഘട പാതകളും പുഴയും താണ്ടിയായിരുന്നു രോഗിയേയും കൊണ്ടുള്ള യാത്ര .
ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും വികസന പ്രവർത്തനങ്ങളിലും മറ്റ് സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ് കേരളം എന്ന് അവകാശപ്പെടുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഒരാഴ്ച മുമ്പ് രോഗം മൂർച്ഛിച്ച വയോധികനെയും ഇത്തരത്തിൽ ചുമന്നാണ് ആരു പത്രിയിൽ എത്തിച്ചത്. രോഗം മൂലം അവശനിലയിലായവരെ മണിക്കൂറുകൾക്കു ശേഷമാണ് ആശുപത്രിയിൽ എത്തിക്കാനാവുന്നത്. ഇത്തരം സംഭവങ്ങൾ ഇവിടെ പതിവാണ്.
മണലിയാറിനു കുറുകെ പാലം നിർമിക്കണമെന്ന് കുടിവാസികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലം ഏറെയായി. ഇത്തരം ദുരിതങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും ആദിവാസി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമില്ല.
ആദിവാസി ഊരുകളിൽ എല്ലാ വർഷവും സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഇവയൊന്നും അർഹതപ്പെട്ടവരിലേക്ക് എത്തുന്നില്ല എന്നതിന്റെ നേർസാക്ഷ്യമാണ് ഇടമലക്കുടിയിൽ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ദാരുണ സംഭവങ്ങൾ. ദാരുണ സംഭവങ്ങൾ ആവർത്തി ക്കപ്പെട്ടിട്ടും അധികൃതർ കണ്ണുതുറക്കാത്ത സ്ഥിതിയാണ്.